തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് വഞ്ചാനാദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സി ഉദ്യോഗാര്‍ഥികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന പിണറായി സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെയാണ് ഈ വരുന്ന നവംബര്‍ 1ന് കോണ്‍ഗ്രസ് വഞ്ചനാദിനമായി ആചരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും 10 പേരടങ്ങുന്ന സംഘം അന്നേ ദിവസം വഞ്ചനാദിനാചരണം നടത്തും. കൊച്ചിയില്‍ ചേര്‍ന്ന് യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
പിഎസ്‌സി പരീക്ഷയില്‍ കോപ്പിയടി നടത്താന്‍ ഇഷ്ടക്കാര്‍ക്ക് അവസരം ഒരുക്കികൊടുത്തത് മുതല്‍ പിന്‍വാതില്‍ നിയമനങ്ങളുടെ കാര്യത്തില്‍ വരെ യുവജന വഞ്ചനയുടെ പുതിയ ചരിത്രമാണ് പിണറായി സര്‍ക്കാര്‍ രചിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള സ്വപ്ന സുരേഷുമാര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ശമ്പളവും, പഠിച്ചു റാങ്ക് നേടുന്ന അനുവിനെ പോലെയുള്ള പാവം യുവാക്കള്‍ക്ക് ജീവനൊടുക്കാന്‍ ഒരു മുഴം കയറുമാണ് പിണറായി സര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നത് എന്നാരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.
സര്‍ക്കാര്‍ ജോലിയെന്ന മലയാളി യുവാക്കളുടെ ഏറ്റവും വലിയ സ്വപ്നം നേടിയെടുക്കാന്‍ കഴിവും, പരിശ്രമവും മാത്രം പോര എന്ന അവസ്ഥയാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വരും ദിവസങ്ങളിൽ സർക്കാരിനെതിരെയുള്ള സമരനടപടികൾ കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.