തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാർക്കിടയിൽ ആത്മഹത്യാ നിരക്ക് ആശങ്കാജനകമായി വർധിക്കുന്നുവെന്ന് സ്ഥിരീകരിച്ച് പഠന റിപ്പോർട്ട്. ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും പെൺകുട്ടികളാണ്. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവും ആത്മഹത്യകൾക്ക് കാരണമാകുന്നുവെന്നും കണ്ടെത്തൽ. ഡി.ജി.പി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോർട്ടാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.
ലോക്ഡൗണിന് രണ്ട് മാസം മുൻപ് മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധിച്ചത്. ഈ കാലയളവിൽ 158 കുട്ടികൾ ആത്മഹത്യ ചെയ്തതിൽ 90 പേരും പെൺകുട്ടികളാണ്. പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തതിൽ 148 പേരും. ഇതിൽ തന്നെ 71 പേരും പെൺകുട്ടികളാണ്.
ആത്മഹത്യ ചെയ്ത 158 കുട്ടികളിൽ 132 പേരും അണുകുടുംബങ്ങളിൽ നിന്നുള്ളവരാണെന്നതാണ് മറ്റൊരു യാഥാർഥ്യം. ചെറിയ പ്രശ്നങ്ങളെ പോലും അതിജീവിക്കാനുള്ള മാനസികശക്തി പോലും കുട്ടികൾക്കില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. മാതാപിതാക്കൾ ശകാരിച്ചതിനാണ് കൂടുതൽ പേരും ആത്മഹത്യ ചെയ്തത്. കുടുംബത്തിലെ പ്രശ്നങ്ങൾ, അച്ഛനമ്മമാരുടെ വഴക്ക്, മദ്യപാനം, അപകർഷതാ ബോധം, പഠനത്തിലെ മുന്നേറ്റമില്ലായ്മ, മൊബൈലിൻ്റെ സ്വാധീനം, എന്നിവയും പല കുട്ടികളേയും ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കാരണമില്ലാതെ 41 ശതമാനം കുട്ടികൾ ജീവനൊടുക്കിയതായും സമിതിയുടെ പഠനത്തിൽ കണ്ടെത്തി.