തിരുവനന്തപുരം: വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാക്കണം എന്ന ഉറച്ച തീരുമാനമാണ് സർക്കാരിന് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ഇല്ലന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളായവരെ വെറുതെ വിട്ടതിനെതിരെ നിയമപോരാട്ടം ആണ് പ്രധാനം. അതിനു സർക്കാർ തന്നെയാണ് മുൻകൈ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിചാരണ നടത്തി പ്രതികളെ നിരുപാധികം വിട്ടയച്ച കേസിൽ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിക്കാൻ നിയമപരമായി സാധിക്കില്ല. എന്നാൽ വിചാരണ കോടതിയിൽ സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാണിച്ച് വിചാരണ കോടതിയുടെ വിധി റദ്ദാക്കി പുനർവിചാരണ സാധ്യമാക്കുന്ന പക്ഷം തുടരന്വേഷണം ആവശ്യപ്പെടാൻ ആകും. ഇതിനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.