കോട്ടയം: യുഡിഎഫിനെ നിശിതമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. ചങ്ങനാശേരി അതിരൂപതാമെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ആണ് സഭാ നിലപാട് വ്യക്തമാക്കിയത്. മുന്നോക്ക സംവരണം അടക്കമുള്ള കാര്യങ്ങളിലാണ് ആര്‍ച്ച് ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചത്. ആദര്‍ശത്തിന്റെ പേരിലല്ല മുസ്‌ലീം ലീഗ് സംവരണത്തെ എതിര്‍ക്കുന്നതെന്നാരോപിച്ച മെത്രാപ്പോലീത്ത, ലീഗിന്റെ വര്‍ഗീയ നിലപാട് മറനീക്കി പുറത്തുവരുകയാണെന്നും പറഞ്ഞു.
എംല്‍എമാരുടേമേല്‍ യുഡിഎഫിന് നിയന്ത്രണം നഷ്ടമായി. അഭിപ്രായം പറയാനാകാത്ത വിധം യുഡിഎഫ് ദുര്‍ബലമായോ എന്നും ആര്‍ച്ച് ബിഷപ്പ് ചോദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫിന്റെ സഖ്യകക്ഷി ബന്ധത്തിനെയും അതിരൂപതാദ്ധ്യക്ഷൻ ചോദ്യം ചെയ്തു. കേരളത്തിൽ 5 ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷനായ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ തുറന്ന ലേഖനം രാഷ്ട്രീയ കേരളത്തെ അഅത്ഭുതപ്പെടുത്തിയിരിയ്ക്കുകയാണ്. സംവരണം സംബന്ധിച്ച രണ്ട് സുപ്രധാന മീറ്റിംഗുകൾ ഇന്ന് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ലേഖനം ചർച്ചയാകുന്നത്.

ന്യുനപക്ഷങ്ങൾക്കുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ ആനുകൂല്യങ്ങളും ഒരു പ്രത്യേക സമുദായം തട്ടിയെടുക്കുകയാണെന്നും, ഇക്കാര്യത്തിൽ യു ഡി എഫ് ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും മെത്രാപ്പോലീത്ത ആരോപിച്ചു . സംവരണ സമുദായ മുന്നണിയുടെ സംസ്ഥാനതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും . മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള സംവരണ സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും . സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് സമുദായ മുന്നണി യോഗം ചേരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുന്നോക്ക സംവരണം പുനപ്പരിശോധിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.
സാമ്പത്തിക സംവരണം സംബന്ധിച്ച് നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. മുന്നോക്ക സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്.
സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നറിയാതെ കുഴങ്ങുന്ന യു ഡി എഫ്, എന്‍ എസ് എസിന്റെ നിര്‍ദേശത്തെ പിന്തുണക്കുമോയെന്നതും നിര്‍ണായകമാണ് . മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാടാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് വിവിധ സാമുദായിക സംഘടനകള്‍ രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ നിലപാട് പുനപ്പരിശോധിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. എന്നാല്‍ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ് സീറോ മലബാര്‍ സഭക്കും എന്‍എസ്‌എസിനും ഉള്ളത്.