നിലവില്‍ സംവരണം ലഭിക്കുന്നവരില്‍ നിന്നല്ല പുതിയ സംവരണം : ജോസ് കെ.മാണി

നിലവില്‍ സംവരണം ലഭിക്കുന്നവരില്‍ നിന്നല്ല പുതിയ സംവരണം : ജോസ് കെ.മാണി

കോട്ടയം : മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് കേരളാ കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.

ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ല.പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഇത് നടപ്പിലാക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നത് ആരംഭകാലം മുതല്‍ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായിരുന്നു. പാര്‍ലമെന്റില്‍ ഈ ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.

നിലവില്‍ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഇത് ഹനിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവില്‍ സംവരണം ലഭിക്കുന്നവരില്‍ നിന്നല്ല പുതിയ സംവരണം സൃഷ്ടിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം എല്ലാ മേഖലയിലും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ പാര്‍ലമെന്റില്‍ കൂടുതല്‍ നിയമഭേദഗതികള്‍ അനിവാര്യമാണെന്നും ജോസ് കെ.മാണി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.