ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീതിയുക്തമാണെന്നും സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് സർക്കാർ ഹർജിയിലെ വാദം.
കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കേസ് അന്വേഷണം ആദ്യം സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയായിരുന്നു സിംഗിൾ ബെഞ്ച് നടപടി.
ഇതിനെതിരേ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. എന്നാൽ കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കേസിലെ കുറ്റപത്രം ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടില്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമീപിച്ചിരിക്കുന്നത്.
കേസ് രേഖകള്‍ തേടി ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും നാല് തവണ സിബിഐ കത്ത് നല്‍കിയിരുന്നു. എന്നാല്‍ രേഖകളൊന്നും പോലീസ് ഇതുവരെ സിബിഐക്ക് നൽകിയിട്ടില്ല. കേസ് സിബിഐ അന്വേഷിക്കാതിരിക്കാന്‍ സുപ്രീംകോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാര്‍ക്ക് അടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു.
കേസ് ശരിയായ വിധത്തിൽ അനേഷിച്ചാൽ സിപിഎമ്മിലെ പല ഉന്നത നേതാക്കളുടെയും പങ്കും ഗൂഢാലോചനയും പുറത്തുവരുമെന്ന ഭയമാണ് സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.