തിരുവനന്തപുരം: ശിവശങ്കറിന്റെ ബിനാമി സ്വത്തുകള്‍ കണ്ടെത്താന്‍ ഇ.ഡി നീക്കം ഊർജ്ജിതമാക്കി. കമ്മീഷനായി ലഭിക്കുന്ന തുക എവിടെ നിക്ഷേപിക്കുന്നു എന്ന് കണ്ടെത്താനാണ് നീക്കം. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ യുണിടാക്ക് എംഡി സന്തോഷ് ഈപ്പനില്‍ നിന്നും ലൈഫ് മിഷന് സിഇഒ യു.വി ജോസില്‍ നിന്നും പദ്ധതി ചോർന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ചോദിച്ച് അറിഞ്ഞത്. ഇതിലൂടെ ശിവശങ്കരന് കമ്മീഷന് ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു അന്വേഷണം. നേരത്തെ നാല് കോടി അന്‍പത്തിയെട്ട് ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഇത് കൂടാതെ കെഎസ്ഇബി ചെയർമാനായിരുന്ന കാലത്ത് ശിവശങ്കരന്‍ നടത്തിയ ഇടപാടുകളെകുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.പല രീതിയില്‍ സമ്പാദിച്ച പണം രാജ്യത്തിന് അകത്തും പുറത്തും നിക്ഷേപിച്ചതായിട്ടാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ തമിഴ്നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്തു കോടികളുടെ ബിനാമി നിക്ഷേപം നടത്തിയതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചു. സ്വർണക്കടത്തു കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഇതോടെ നാഗർകോവിലിലേക്കും നീളുന്നു. കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ് കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന നാഗർകോവിലിലെ കമ്പനികളുമായി ശിവശങ്കർ അടുത്ത ബന്ധം സ്ഥാപിച്ചത്. അദ്ദേഹം വഴി സംസ്ഥാനത്തെ ചില ഉന്നതരും ഇവിടെ കള്ളപ്പണം നിക്ഷേപിച്ചതായി ഇഡിക്കു വിവരം ലഭിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളിൽ നിന്നാണ് ആദ്യ സൂചനകൾ ലഭിച്ചത്. കൂടാതെ കാറ്റാടി പാടത്ത് നിക്ഷേപം നടത്തുന്നതിനെ കുറിച്ച് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിരുന്നതായി സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ വിദേശത്തെ ബിനാമി ഇടപാടുകളും അന്വേഷണത്തിലാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം എത്രമാത്രം ഉണ്ടെന്നറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ചിലരെ ഉടന്‍ വിളിച്ച് വരുത്തി ചോദ്യംചെയ്തേക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ വേണുഗോപാലടക്കമുള്ളവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.