തിരുവനന്തപുരം: ആയിരം അന്വേഷണ ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വർണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവർത്തനങ്ങളിലോ ഈയുള്ളവൻ ഏർപ്പെട്ടതായി കണ്ടെത്താനാവില്ലെന്ന് മന്ത്രി കെ.റ്റി ജലീൽ. മന്ത്രിയുടെ ഗൺമാന്റെ ഫോൺ പിടിച്ചെടുത്തതിനും കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നു എന്ന വർത്തയുടെയും പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. 'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും!' എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ വിശദീകരണം. എൻഫോഴ്സ്മെൻ്റ് ഡയറക്റ്ററേറ്റ് ജലീലിന് അയച്ച കത്തിനുള്ള മറുപടിയും മന്ത്രിയുടെ കുറുപ്പിന് അനുബന്ധമായി ചേർക്കുന്നുണ്ട്.
മന്ത്രിയുടെ സ്വത്തും വിദേശ യാത്രകളും ബാങ്ക് ബാലൻസുകളും അടക്കമുള്ള വിശദീകരണങ്ങളും അത് സംബന്ധിച്ച രേഖകളുമാണ് 138 പേജുള്ള മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ പറയുന്നതിനപ്പുറം എന്തെകിലും എനിക്കോ സഹധർമ്മിണിക്കോ ആശ്രിതരായ മക്കൾക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ, അക്കാര്യം കേന്ദ്ര ഏജൻസികളെയോ കോൺഗ്രസ്സ് നേതാക്കൾ മുഖേനയോ മുസ്ലിംലീഗിൻ്റെ യുവസിങ്കങ്ങൾ വഴിയോ അതുമല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന സർവ്വാധികാര വിഭൂഷിതരായ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ മുഖാന്തിരമോ അറിയിക്കാവുന്നതാണെന്ന് മന്ത്രി പരിഹസിച്ചു.
തന്നെ കുരുക്കാൻ കിട്ടിയിട്ടുള്ള ഈ സുവർണ്ണാവസരം എൻ്റെ രാഷ്ട്രീയ ശത്രുക്കൾ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലെനിക്ക് സന്തോഷം മാത്രമേ ഉണ്ടാകൂ എന്നും കുറിപ്പിൽ പറയുന്നു. ഒരു പോലീസുകാരൻ എന്ന നിലയിൽ ഏതുസമയത്ത് ഫോണുമായി ഹാജരാകണം എന്നു പറഞ്ഞാലും ഗൺമാൻ ഹാജരാകുമെന്നിരിക്കെ എന്തിനായിരുന്നു ഈ പിടിച്ചെടുക്കൽ നാടകമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കൂടെയുള്ളവരുടെ ഫോണിൽ നിന്ന് മറ്റുള്ളവർക്ക് വിളിക്കുന്ന ഏർപ്പാട് യു.ഡി.എഫ് നേതാക്കൾക്കും ബി.ജെ.പിക്കാർക്കും ഉണ്ടായെന്നിരിക്കാം. എനിക്കേതായാലും അതില്ല എന്നും ജലീൽ കൂട്ടിച്ചേര്‍ത്തു.