തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ നിയമാനുസൃതം നിയമിക്കപ്പെട്ടവരും എന്നാൽ ഇതുവരെ വേതനം ലഭിക്കാത്തവരുമായ അദ്ധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ധാരണയായി. ഇതോടെ കഴിഞ്ഞ കുറെ ദിവസങ്ങളിലായി കാത്തലിക് ടീച്ചെഴ്‌സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടന്നു വന്നിരുന്ന അധ്യാപകരുടെ അനിശ്ചിത കാലം സമരം അവസാനിപ്പിച്ചു.
നിലവിലുള്ള സംരക്ഷിതാദ്ധ്യാപകരെ വിവിധ മാനേജ്‌മെന്റുകൾ പുനർവിന്യസിക്കുമെന്ന് സർക്കാരിന് ഉറപ്പു നൽകിയ സാഹചര്യത്തിലാണ് അർഹമായ തസ്തികകളിൽ നിയമിതരായ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകാൻ തീരുമാനമായത്. 1:1 പ്രകാരമുള്ള നിയമനം നിലവിൽ കോടതികളിൽ നിലനിൽക്കുന്ന കേസുകളിലെ അന്തിമവിധി പാലിച്ചുകൊണ്ടായിരിക്കും നടപ്പാക്കുക. 2014 മുതൽ നിയമിതരായ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെയും നിയമനം ഉടൻ അംഗീകരിക്കാനും ചലഞ്ച് ഫണ്ട് വിതരണം ത്വരിതഗതിയിൽ നടപ്പിലാക്കാനും ചർച്ചയിൽ ധാരണയായി.
ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുമായി കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, ബിഷപ്പ് ജോഷ്വോ മാർ ഇഗ്നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്.