തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഇനി ചെറുപലഹാരങ്ങൾ മുതൽ നല്ല മീൻകറി കൂട്ടിയുള്ള ഊണ് വരെ ലഭിക്കും. സംശയിക്കേണ്ട ഓടുന്ന ബസ്സിൽ അല്ല കട്ടപ്പുറത്ത് ആയ ബസ് രൂപമാറ്റം വരുത്തിയ ഷോപ്പിലാണ്. കെഎസ്ആർ ടി സി യുമായി ചേർന്ന് കുടുംബശ്രീയുടെ പുതിയ സംരംഭത്തിന് തിരുവനന്തപുരം ജില്ലയിൽ ആണ് തുടക്കമായത്.
കിഴക്കേക്കോട്ടയിൽ ആരംഭിച്ച പിങ്ക് കഫേയ്ക്കുള്ള ബസ് കെ എസ് ആർ ടി സി നൽകി. റെസ്റ്റോറന്റ് മാതൃകയിലേക്ക് ബസ് മാറ്റിയതും കെഎസ്ആർടിസി തന്നെയാണ്. എന്നാൽ മറ്റ് ഇന്റീരിയർ ഡിസൈൻ വർക്കുകളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം കുടുംബശ്രീ ഒരുക്കി. അഞ്ച് പേരടങ്ങുന്ന കുടുംബശ്രീ സംരംഭത്തെയാണ് കിഴക്കേക്കോട്ടയിലെ കഫേ നടത്തിപ്പിനായി തെരഞ്ഞെടുത്തത്.
പ്രധാനമായും ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളും സസ്യ-മാംസ വിഭവങ്ങളും ഊണുമെല്ലാം ഈ കഫേ വഴി ലഭിക്കും. ഒരു സമയം പത്ത് പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ബസ്സിലുണ്ട്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. കെഎസ്ആർ ടിസിയുമായി ചേർന്ന് നടത്തുന്ന പരീക്ഷണം വിജയിച്ചാൽ മറ്റ് ജില്ലകളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കും. ഉപയോഗ ശൂന്യമായ ബസ്സുകൾ റെസ്റ്റോറന്റുകളാക്കി മാറ്റാനുള്ള നയപരമായ തീരുമാനം കെഎസ്ആർ ടിസി രണ്ട് മാസം മുൻപാണ് കൈക്കൊണ്ടത്. മാസ വാടക ഈടാക്കി ഉപയോഗ ശൂന്യമായ ബസുകൾ ഭക്ഷണ വിഭവ വില്പ്പനശാലകളാക്കി മാറ്റുന്നത്.