തദ്ദേശ തെരഞ്ഞെടുപ്പ് : തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും

 തദ്ദേശ തെരഞ്ഞെടുപ്പ് : തിരുവനന്തപുരം  ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി മുന്നണികൾ. തിരുവനന്തപുരം കോർപറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോർപ്പറേഷൻ വാർഡുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപിയും രംഗത്തെത്തിയതോടെ തലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്.

തിരുവനന്തപുരം കോർപറേഷനിൽ സിപിഎം മത്സരിക്കുന്ന 70 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സിപിഐ 17, ജനതാദൾ എസ് 2, കോൺഗ്രസ് എസ് 1, എൽജെഡി 2, ഐഎൻഎൽ 1, എൻസിപി 1 എന്നിങ്ങനെയാണ് ഘടക കക്ഷികൾ മത്സരിക്കുക. 6 സീറ്റിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

തിരുവനന്തപുരം നഗരസഭയിലേക്ക് സിപിഎം മത്സരിക്കുന്ന 70 സിറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. 70 ൽ 46 സീറ്റുകളിലേക്കും വനിതാ സ്ഥാനാർഥികളാണ് ഉള്ളത്. 41 വനിതാ സംവരണ വാർഡുകളിലും അതിന് പുറമെ അഞ്ച് ജനറൽ വാർഡുകളിലും സിപിഎം വനിതാ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച 70 സ്ഥാനാർഥികളിൽ 22 പേർ 40 വയസിൽ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. മേയർ കെ ശ്രീകുമാർ കരിക്കകം വാർഡിൽ മത്സരിക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക ബിജെപിയും പ്രഖ്യാപിച്ചു. 38 വാർഡുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ സംവരണ വാർഡുകൾ ഉൾപ്പെടെയാണ് ആദ്യഘട്ട പട്ടികയിലുള്ള സ്ഥാനാർഥികൾ. യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക അടുത്ത ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.