ബംഗളൂർ: ബംഗളൂർ ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. ബംഗളൂർ സെഷൻസ് കോടതിയാണ് കസ്റ്റഡി നീട്ടി നൽകിയത്. നവംബർ 11 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യും.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് കണ്ടത്തിയെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കൂടാതെ ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബിനീഷിൽ നിന്ന് അറിയണമെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ പരിശോധകളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്യൽ തുടരുക. എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യൽ അവസാനിച്ച ശേഷം എൻ.സി.ബിയും ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങും.