ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം

ബാലഭാസ്കറിന്റെ  മരണം: കലാഭവൻ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം

കൊച്ചി: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നാല് പേരുടെയും നുണ പരിശോധന റിപ്പോർട്ടുകൾ സി.ബി.ഐക്ക് ലഭിച്ചു. നുണ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി റൂബിൻ തോമസ് ഉണ്ടായിരുന്നെന്ന കലാഭവൻ സോബിയുടെ മൊഴി തെറ്റെന്ന് നുണപരിശോധനാ ഫലം.

റിപ്പോർട്ട്‌ കേന്ദ്ര ഫോറൻസിക് സംഘം സിബിഐക്ക് കൈമാറി. ബാലഭാസ്കർ മരിക്കുന്നതിനുമുമ്പ് തന്നെ വിഷ്ണു സോമസുന്ദരം സ്വർണക്കടത്ത് തുടങ്ങിയിരുന്നുവെന്ന് സി.ബി.ഐ കണ്ടത്തി . വിഷ്ണു സോമസുന്ദരത്തിന്റെ സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ച് ബാലഭാസ്കറിന് അറിവുണ്ടോ എന്ന് സി.ബി.ഐ പരിശോധിക്കും. ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന വിഷ്ണു സ്വര്‍ണക്കടത്തുകേസിലെ പ്രതിയാണ്. ബാലഭാസ്‌കറിനെ സ്വര്‍ണക്കടത്ത് സംഘം അപായപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു വിഷ്ണുവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നത്. 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയാണ് കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയില്‍ വെച്ച് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വരുന്നു സമയത്താണ് കാര്‍ മരത്തില്‍ ഇടിച്ച് തകര്‍ന്നത്. ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവരും കാറില്‍ ഉണ്ടായിരുന്നു. മകള്‍ സംഭവസ്ഥലത്തും ബാലഭാസ്‌കര്‍ പിന്നീട് ആശുപത്രിയിലും വെച്ച് മരിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.