കൊല്ലം: കൊല്ലം അഞ്ജലിനടുത്ത് ഒരു അമ്മയും മകനും നേർക്കുനേർ പോരാട്ടത്തിലാണ്. ഇരുവരും ഒരേ വാർഡിലെ സ്ഥാനാർത്ഥികൾ. അമ്മ ബിജെപിയ്ക്കും മകൻ സിപിഎമ്മിനു വേണ്ടി അംഗം കുറിക്കുന്നു. ഇളമുളയ്ക്കൽ പഞ്ചായത്തിലെ ഏഴാം വാർഡായ പനച്ചവിളയിലാണ് അമ്മയും മകനും നേർക്കുനേർ ഏറ്റുമുട്ടുന്നത്. അമ്മ സുധർമ ദേവരാജൻ ബിജെപി സ്ഥാനാർത്ഥിയും മകൻ ദിനു രാജ് സിപിഎം സ്ഥാനാർത്ഥിയും ആണ്.
കഴിഞ്ഞ തവണയും ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിൽ ആയിരുന്നു പോരാട്ടം. സുധർമ തന്നെയായിരുന്നു അന്നും ബിജെപിക്ക് വേണ്ടി മത്സരിച്ചത്. എന്നാൽ നേരിയ വോട്ടുകൾക്കാണ് സുധർമ പരാജയപ്പെട്ടത്. ഇത്തവണയും ബിജെപി സുധർമ്മയെ തന്നെ രംഗത്തിറക്കി. ഹൈസ്കൂൾ വിദ്യാഭ്യാസകാലം മുതൽ എസ് എഫ് ഐ പ്രവർത്തകനായ ദിനുരാജ് ഡി വൈ എഫ് ഐയുടെ ഇടമുളയ്ക്കൽ മേഖലയിലെ ട്രഷറർ ആണ് ഇപ്പോൾ.
ഒരു വീട്ടിലായിരുന്നു കഴിഞ്ഞ ആഴ്ച വരെ രണ്ടുപേരുടെയും താമസം. തെരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങിയപ്പോൾ ബിനുരാജും ഭാര്യ അക്ഷരയും തൊട്ടടുത്തുള്ള കുടുംബ വീട്ടിലേക്ക് താമസം മാറി. രണ്ടു പാർട്ടികളുടെയും കമ്മിറ്റി ഒക്കെ വീട്ടിൽ നടത്തേണ്ടിവരും. അതുകൊണ്ടാണ് തൽക്കാലത്തേക്ക് വീട് മാറിയത്. രണ്ടുകൂട്ടരുടെയും തന്ത്രങ്ങൾ ഒക്കെ രഹസ്യമായി ഇരിക്കട്ടെ ദിനുരാജ് പറഞ്ഞു.