കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട എല്‍ഡിഎഫിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു. 22 ഡിവിഷനുകള്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗത്തിന് ഒമ്പത് സീറ്റുകള്‍ നല്‍കാനാണ് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്.
11 സീറ്റുകള്‍ നല്‍കണമെന്നായിരുന്നു ജോസ് വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. സിപിഐഎം ഒമ്പതും സിപിഐ നാലും സീറ്റുകൾ നൽകാൻ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തവണ ഒരൊ സീറ്റില്‍ വീതം മത്സരിച്ച ജനതാദള്‍ എസിനും എന്‍സിപിക്കും ഇത്തവണ സീറ്റ് ഇല്ല. 11 സീറ്റില്‍ അവകാശ വാദം ഉന്നയിച്ച ജോസ് വിഭാഗം 9 സീറ്റില്‍ തൃപ്തിപെടുകയായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ശനിയാഴ്ച്ച ഉഭയകക്ഷി യോഗം ചേർന്നെങ്കിലും തീരുമാനത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്