കെ.എ.എസ് പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം

കെ.എ.എസ് പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ നടത്തിപ്പിലും മൂല്യ നിര്‍ണ്ണയത്തിലും ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. ഒഎംആര്‍ ഷീറ്റിലടക്കം കൃത്രിമം ചൂണ്ടിക്കാട്ടി പരാതിക്കാര്‍ കോടതി സമീപിച്ചു. ഫെബ്രുവരി 22ന് നടന്ന പ്രഥമ കെഎഎസ് പരീക്ഷയ്ക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്.

3,27,000 ഉദ്യോഗാര്‍ത്ഥികളെഴുതിയ പരീക്ഷയുടെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി താല്‍ക്കാലിക ഫലം പ്രസിദ്ധീകരിച്ചത് ആഗസ്ത് 26നായിരുന്നു. മികച്ച ഫലം ഉറപ്പായിരുന്നവര്‍ക്കടക്കം കട്ട് ഓഫ് മാര്‍ക്ക് പോലും ലഭിക്കാതിരുന്നതോടെയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 18000 ഉത്തരക്കടലാസുകള്‍ പി.എസ്.സി നിയോഗിച്ച ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ചതിലൂടെ സ്വജനപക്ഷപാതവും രാഷ്ട്രീയ സ്വാധീനവുമുണ്ടാവുകയും സുതാര്യത നഷ്ടപ്പെട്ടെന്നുമാണ് പ്രധാന ആരോപണം.

പുനര്‍മൂല്യ നിര്‍ണ്ണയത്തിനും ഉത്തരക്കടലാസുകള്‍ ലഭിക്കുന്നതിനുമുള്ള കാലാവധിയും 45 ദിവസത്തില്‍ നിന്ന് 15 ആയി വെട്ടിച്ചുരുക്കിയതും മികച്ച ഉദ്യോഗാര്‍ത്ഥികളെ തഴയാനാണെന്നും പരാതിയുണ്ട്. ഒഎംആര്‍ ഷീറ്റിനായി പിഎസ് സിക്ക് നേരത്തെ തന്നെ പല ഉദ്യോഗാര്‍ത്ഥികളും അപേക്ഷ നല്‍കിയെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇത് ലഭിച്ചിട്ടില്ല. ലഭിച്ച ഒഎംആര്‍ ഷീറ്റില്‍ കൃത്രിമം നടന്നെന്ന് ബോധ്യപ്പെട്ടതായും പരാതിക്കാര്‍ പറയുന്നു. നിലവില്‍ ഉദ്യോഗാര്‍ത്ഥികളുടെ പരാതി ഹൈക്കോടതിയുടെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെയും പരിഗണനയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.