ദുബായ്: വിനോദസഞ്ചാര-യാത്രാരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രദർശനം അറേബ്യന്‍ ട്രാവല്‍ മാർക്കറ്റിന് തുടക്കം. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് എയർലൈന്‍ ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഔദ് അല്‍ മക്തൂമാണ് അറേബ്യന്‍ ട്രാവല്‍ മാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് പ്രദർശനം നടക്കുന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പ്രദർശനത്തില്‍ 112 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. 1500 ലധികം കമ്പനികള്‍ പ്രദർശനത്തിന്റെ ഭാഗമാകുന്നു.
കോവിഡ് സാഹചര്യത്തില്‍ നിന്നും മാറി ലോകം യാത്രകള്‍ പുനരാരംഭിച്ച പശ്ചാത്തലത്തില്‍ ഇത്തവണത്തെ അറേബ്യന്‍ ട്രാവല്‍ മാർക്കറ്റിന് ഏറെ പ്രധാന്യമുണ്ടെന്ന് എക്സിബിഷൻ ഡയറക്ടർ ഡാൻലീ കാർട്ടിസ് പറഞ്ഞു. ഇത്തവണ സന്ദർശകരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. പുതിയ മാറ്റങ്ങള്‍ കാണാനും ട്രെന്‍ഡുകള്‍ അറിയാനും ചർച്ച ചെയ്യാനുമുളള സൗകര്യം പ്രദർശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
അറേബ്യന്‍ ട്രാവല്‍ മാർക്കറ്റിലെ ഇന്ത്യാ പവലിയന്‍ ടൂറിസം മന്ത്രാലയ അഡീഷണല്‍ ഡയറക്ടർ ജനറല്‍ രൂപീന്ദർ ബ്രാർ കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.