ദുബായ്: എമിറേറ്റിന്‍റെ വളർച്ചയും വികസനവും പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് സർക്കാർ വകുപ്പുകള്‍ ദുബായ് പുനക്രമീകരിക്കുന്നു. ദുബായ് മുനിസിപ്പാലിയിറ്റിയുടെയും ലാന്‍റ് ഡിപാർട്മെന്‍റിന്‍റെയും പുനനിർമ്മാണ പദ്ധതികളുടെ കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
സേവനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുന്നതടക്കമുളള നടപടികള്‍ പുനക്രമീകരണത്തില്‍ ഉള്‍പ്പെടും. സ്വകാര്യമേഖലയുടെ സ്പന്ദനമറിയുന്ന സ്ഥാപനമാക്കി ദുബായ് മുനിസിപ്പാലിറ്റിയെ മാറ്റും. ആഗോള മാറ്റം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാനം, സമ്പദ് വ്യവസ്ഥ, സ്വകാര്യമേഖലയുമായുളള പങ്കാളിത്തം ഇതെല്ലാം ത്വരിതപ്പെടുത്തുകയെന്നുളളതാണ് ലക്ഷ്യം.
അഞ്ച് വർഷത്തിനിടെ 10 ബില്ല്യണ്‍ ദിർഹം മൂല്യമുളള സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കാനും പ്രവർത്തനചെലവ് 10 ശതമാനം കുറയ്ക്കാനുമാണ് പുനക്രമീകരണം നടത്തുന്നത്. സേവനങ്ങളുടെ ഗുണനിലവാരം 20 ശതമാനം വർദ്ധിപ്പിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ പറയുന്നു.
ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റിലൂടെ വ്യക്തമാക്കി.