അബുദാബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന് അല്‍ ബത്തീന്‍ സെമിത്തേരിയില്‍ അന്ത്യ വിശ്രമം. അബുദബി ഫസ്റ്റ് മോസ്കില്‍ നടന്ന പ്രാർത്ഥനകള്‍ക്ക് അബുദബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ നേതൃത്വം നല്‍കി.


രാജ്യമെമ്പാടുമുളള പളളികളില്‍ വെളളിയാഴ്ച മഗ്രിരിബിന് ശേഷം മയ്യിത്ത് നിസ്കാരം നടന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് യുഎഇ രാഷ്ട്രപതിയും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ വിയോഗ വാർത്ത ഔദ്യോഗിക മന്ത്രാലയം ലോകത്തെ അറിയിച്ചത്.


രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിലൂടെ കടന്ന് പോവുകയാണ്. പതാകകള്‍ പകുതി താഴ്ത്തികെട്ടി. മൂന്ന് ദിവസം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളോ മന്ത്രാലയങ്ങളോ പ്രവർത്തിക്കില്ല. യുഎഇയുടെ തീരാ നഷ്ടത്തോടൊപ്പം ലോകത്തെ വിവിധ രാജ്യങ്ങളും ഭരണാധികാരികളും മറ്റ് പ്രമുഖരും പങ്കുചേർന്നു.
സൗദി അറേബ്യയിലെ മക്ക ഗ്രാന്‍ഡ് മോസ്കിലും മദീനയിലെ അല്‍ മസ്ജിദ് അല്‍ നബാവിയിലും സംസ്കാരപ്രാർത്ഥനകള്‍ നടന്നു.
ആറ് രാജ്യങ്ങളില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം നടക്കുകയാണ്. സൗദി അറേബ്യ, കുവൈറ്റ്, ബഹ്റിന്‍, ഒമാന്‍, ഈജിപ്ത്, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് ഖലീഫയോടുളള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദുഖമാചരിക്കുകയാണ്.
സംസ്കാര ചടങ്ങുകൾ കൂടുതൽ കാണുവാൻ താഴെ ഉള്ള വീഡിയോ കാണുക: