അബുദാബി: അബുദബിയില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അബുദബി ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചു. അബുദബി ആരോഗ്യവകുപ്പിലെ ചെയർമാന്‍ അബ്ദുളള ബിന്‍ മുഹമ്മദ് അല്‍ ഹമദ്, ഡിഒഎച്ചിലെ അണ്ടർ സെക്രട്ടറി ഡോ ജമാല്‍ മുഹമ്മദ് അല്‍ കാബി എന്നിവരാണ് അബുദബിയിലെ വിവിധ ആശുപത്രികളിലെത്തി ചികിത്സയില്‍ കഴിയുന്നവരെ കണ്ടത്.
പൂർണമായും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ ഉറപ്പുനല്‍കി. അബുദബി പോലീസിന്‍റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും ഏകോപനത്തിൽ അപകടത്തില്‍ പെട്ട എല്ലാവർക്കും ആവശ്യമായ വൈദ്യസഹായം ലഭിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച അല്‍ ഖലീദിയ മേഖലയിലെ ഒരു റസ്റ്ററന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നൂറിലധികം പേർക്കാണ് പരുക്കേറ്റത്. ഒരു ഇന്ത്യാക്കാരനുള്‍പ്പടെ രണ്ട് പേർ മരിക്കുകയും ചെയ്തു.