ഉമ്മുല്‍ ഖുവൈൻ: ഉമ്മുല്‍ ഖുവൈൻ എമിറേറ്റിലൂടെ കടന്ന് പോകുമ്പോള്‍ കാഴ്ചക്കാർക്ക് കൗതുകമായിരുന്ന പഴകിത്തുരുമ്പിച്ച വിമാനം പൊളിച്ചുനീക്കും. ബരാക്കുട ബീച്ച് റിസോർട്ടിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട രീതിയിലുണ്ടായിരുന്ന വിമാനം എങ്ങനെ അവിടെയെത്തിയെന്നത് സംബന്ധിച്ച് നിരവധി കഥകളുണ്ടെങ്കിലും ഇതുവരെയും കൃത്യമായ ഉത്തരമില്ലെന്നുളളതാണ് യഥാർത്ഥ്യം. മൂന്ന് മാസത്തിനുളളില്‍ പൊളിച്ച് മാറ്റാനാണ് അധികൃതരുടെ തീരുമാനം.
1971 ല്‍ റഷ്യയില്‍ നിർമ്മിച്ച ഇല്യൂഷിന്‍ ഐ എല്‍ 76 എന്ന വിമാനമാണിത്. കുപ്രസിദ്ധ ആയുധവ്യാപാരി വിക്ടർ ബൂട്ടുമായി ബന്ധമുളള സ്ഥാപനമായ എയർ സെസ് 90 കളില്‍ ഇത് വാങ്ങിയെന്നാണ് വിവരം. സോവിയറ്റ് യൂണിയന്‍റെ തകർച്ചയെ തുടർന്ന് അന്ന് വില്‍പനയക്ക് വച്ച വിമാനമാണ് എയർ സെസ് സ്വന്തമാക്കിയത്. എന്നാല്‍ ആയുധക്കടത്തുമായി ബന്ധപ്പെട്ട് വിക്ടർ ബൂട്ടിന് രാജ്യം വിലക്കേർപ്പെടുത്തി.
മൂന്ന് എഞ്ചിന്‍ മാത്രം പ്രവർത്തനക്ഷമമായിരുന്ന വിമാനം പൈലറ്റിന് വലിയ തുക പ്രതിഫലമായി നല്‍കി ഉമ്മുല്‍ ഖുവൈനില്‍ ഇറക്കി. 2008 വിക്ടർ ബൂട്ട് അമേരിക്കന്‍ പോലീസിന്‍റെ പിടിയിലായി. ഇപ്പോഴും ഇയാള്‍ ജയിലിലാണ്. അതിനിടെ ഇയാള്‍ വിമാനം വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും അതും വിജയിച്ചില്ല. ഏറ്റവുമൊടുവില്‍ ഉമ്മുല്‍ ഖുവൈനിലിലൂടെ യാത്ര ചെയ്യുന്നവരുടെ കൗതുക കാഴ്ചയും ഓർമ്മകളിലേക്ക് മറയുകയാണ്.അധികം വൈകാതെ.