ഇന്ധനവിലയിലെ വർദ്ധനവ്, യുഎഇയില്‍ പ്രിയ ഭക്ഷണ വിഭവങ്ങളുടെ വിലയിലും വർദ്ധനവ്

ഇന്ധനവിലയിലെ വർദ്ധനവ്, യുഎഇയില്‍ പ്രിയ ഭക്ഷണ വിഭവങ്ങളുടെ വിലയിലും വർദ്ധനവ്

യുഎഇ: യുഎഇയില്‍ ഇന്ധനവിലയില്‍ സമീപ കാലത്തുണ്ടായ വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നു. 50 ഫില്‍സ് മുതല്‍ 1 ദിഹത്തിലധികമാണ് പല സാധനങ്ങളുടെയും വിലയിലുണ്ടായിരിക്കുന്ന വർദ്ധനവ്. വിവിധ ഹോട്ടലുകളും കഫറ്റീരിയകളും വില നേരിയ തോതില്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. 

കഫറ്റീരിയകളുടെ പ്രധാന വിഭവമായ കറക്ക് ചായയ്ക്ക് ചില വില്‍പനകേന്ദ്രങ്ങള്‍ 50 ഫില്‍സ് മുതല്‍ 1 ദിർഹം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.ഇതോടെ 1 ദിർഹം 50 ഫില്‍സ് മുതല്‍ 2 ദിർഹം വരെയായി കറക്ക് ചായയുടെ വില. കഴിഞ്ഞ 17 വർഷമായി ഒരു ദിർഹമായിരുന്ന കറക്ക് ചായയ്ക്ക് ഈ വർഷം ആദ്യത്തോടെയാണ് ചില വിപണനകേന്ദ്രങ്ങള്‍ വില 1 ദിർഹം 50 ഫില്‍സ് ആയി ഉയർത്തിയത്.

ഇന്ധനവില വർദ്ധനവും വന്നതോടെ ഇത് 2 ദിർഹമായി. അന്ന് വിലകൂട്ടാത്തവരാണ് 1 ദിർഹം 50 ഫില്‍സിന് നിലവില്‍ ചായ നല്‍കുന്നത്. ചോക്ലേറ്റുകളിലും വില വർദ്ധനവ് പ്രകടമാണ്. 15 മുതല്‍ 20 ശതമാനം വരെയാണ് പല ബ്രാന്‍ഡുകളും വില കൂട്ടിയത്. കിറ്റ് കാറ്റ് ചോക്ലേറ്റിന്‍റെ വില 1 ദിർഹത്തില്‍ നിന്ന് 1 ദിർഹം 25 ഫില്‍സായി. സ്നിക്കേഴ്സാകട്ടെ 2 ദിർഹം 50 ഫില്‍സില്‍ നിന്ന് 3 ദിർഹമായാണ് വില ഉയർത്തിയത്.

സമൂസയുടെ വിലയും പല കഫറ്റീരിയകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ദിർഹത്തില്‍ നിന്ന് ഒരു ദിർഹം 50 ഫില്‍സായാണ് വില കൂട്ടിയത്. പ്രവാസികളുട ഇഷ്ട ഭക്ഷണമായ ഖൂബൂസിന്‍റെ വിലയിലും സമാനമായ വർദ്ധനവ് പ്രകടമാണ്. ഷവർമയുടെ കുറഞ്ഞ വില 5 ദിർഹത്തില്‍ നിന്ന് 6 ദിർഹത്തിന് മുകളിലെത്തി. ഒരു ദിർഹത്തിന് ലഭിച്ചിരുന്ന മക്ഡോണാള്‍ഡ്സിന്‍റെ ഐസ്ക്രീമിന് 2 ദിർഹമായി ഉയർത്തിയത് മാസങ്ങള്‍ക്ക് മുന്‍പാണ്. 

ഇന്ധനവിലയും പണപ്പെരുപ്പവുമായതോടെ വില വർദ്ധിപ്പിക്കാതെ രക്ഷയില്ലെന്നാണ് ഹോട്ടല്‍ - കഫറ്റീരിയ ഉടമകളുടെ പക്ഷം. ഉപഭോക്താക്കള്‍ നഷ്ടപ്പെടുമോയെന്ന് ഭയന്ന് നഷ്ടം സഹിച്ചും വില കൂട്ടാത്തവരുമുണ്ട്. എന്തായാലും ഇന്ധനവിലയിലെ വർദ്ധനവിന് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ചത് സാധാരണ പ്രവാസിയുടെ ജീവിതച്ചെലവിലും പ്രകടമായ മാറ്റം വരുത്തുന്നുവെന്നുളളതാണ് യഥാർത്ഥ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.