അമിത ഭാരം: 15,000 ചെമ്മരിയാടുകളുമായി സൗദിയിലേക്ക് പോയ കപ്പല്‍ ചെങ്കടലില്‍ മുങ്ങി; ജീവനക്കാര്‍ സുരക്ഷിതര്‍

അമിത ഭാരം: 15,000 ചെമ്മരിയാടുകളുമായി സൗദിയിലേക്ക് പോയ കപ്പല്‍ ചെങ്കടലില്‍ മുങ്ങി; ജീവനക്കാര്‍ സുരക്ഷിതര്‍

റിയാദ്: പതിനയ്യായിരത്തിലധികം ചെമ്മരിയാടുകളുമായി സുഡാനില്‍ നിന്ന് സൗദിയിലേക്ക് പോയ കപ്പല്‍ ചെങ്കടലില്‍ മുങ്ങി. കപ്പലിലുണ്ടായിരുന്ന ചെമ്മരിയാടുകളില്‍ ഭൂരിഭാഗവും ചത്തു. എന്നാല്‍ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. 700 ചെമ്മരിയാടുകളെ മാത്രമാണ് കപ്പലില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിച്ചത്.

എന്നാല്‍, ഇവയുടേയെല്ലാം ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാല്‍ അധിക നാള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 15,800 ചെമ്മരിയാടുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 9,000 ആടുകളെ താങ്ങാനുള്ള ശേഷി മാത്രമേ കപ്പലിനുള്ളു. ഇതാണ് അപകടത്തിന് കാരണമായത്. 14 ദശലക്ഷം സൗദി റിയാലിന്റെ നഷ്ടമാണ് സംഭവിച്ചതെന്ന് ലൈവ്സ്റ്റോക്ക് ഡിവിഷന്‍ മേധാവി സലാഹ സലിം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പല്‍ മുങ്ങിയത് തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബദര്‍ 1 എന്ന കപ്പലാണ് ഞായറാഴ്ച രാവിലെ മുങ്ങിയത്. മണിക്കൂറുകളെടുത്താണ് കപ്പല്‍ മുങ്ങിത്താണത്.

അതുകൊണ്ട് തന്നെ വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മൃഗങ്ങളെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് നാഷണല്‍ എക്സ്പോര്‍ട്ട്സ് അസോസിയേഷന്‍ തലവന്‍ ഒമര്‍ അല്‍ ഖലീഫ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.