ദുബായ്: യുഎഇയുടെ ആകാശം ഇന്ന് ഒരു അപൂർവ്വതയ്ക്ക് സാക്ഷിയായി. 18 വർഷങ്ങള്‍ക്ക് ശേഷം അഞ്ച് ഗ്രഹങ്ങളും ചന്ദ്രനും ഇന്ന് നേർ രേഖയിലെത്തി. മെർക്കുറി, വീനസ്, മാർസ്, ജൂപിറ്റർ, സാറ്റേണ്‍ എന്നീ ഗ്രഹങ്ങളും ചന്ദ്രനുമാണ് ഇന്ന് ഒരേ വരിയില്‍ എത്തിയത്.

പുലർച്ചെ ഒരു മണിമുതല്‍ അഞ്ച് മണിവരെയുളള സമയത്താണ് പ്രതിഭാസമുണ്ടായത്. എന്നാല്‍ ഇത്രയും സമയം ഗ്രഹങ്ങളും ചന്ദ്രനും നേർരേഖയില്‍ ഉണ്ടായിരുന്നില്ല. ഓരോ ഗ്രഹങ്ങളുടെയും സഞ്ചാരവേഗവും സമയം വ്യത്യസ്തമായതിനാലാണ് ഇത്.
സൂര്യോദയത്തിന് ഒരു മണിക്കൂർ മുന്‍പ് മാത്രമാണ് ഗ്രഹങ്ങളും ചന്ദ്രനും നേർ രേഖയിലെത്തിയത്.
2004 ഡിസംബറിലാണ് ഇതിന് മുന്‍പ് ലോകം ഈ അപൂർവ്വതയ്ക്ക് സാക്ഷികളായത്. അപൂർവ്വതയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ദുബായ് അസ്ട്രോണമി ഗ്രൂപ്പും അല്‍ തുറായ അസ്ട്രോണമി സെന്‍ററും സൗകര്യം ഒരുക്കിയിരുന്നു.
ദശാബ്ദങ്ങള്‍ക്ക് ശേഷമാകും ഇത്തരത്തില്‍ ഈ അഞ്ച് ഗ്രഹങ്ങളും ചന്ദ്രനും നേർ രേഖയില്‍ വരികയെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസന്‍ അല്‍ ഹരീരി പറഞ്ഞു.