ദുബായ്: എമിറേറ്റില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് - പ്ലാസ്റ്റികേതര സഞ്ചികള്‍ക്ക് ഇന്ന് മുതല്‍ 25 ഫില്‍സ് ഈടാക്കും. സുസ്ഥിരമായ പരിസ്ഥിതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് -പ്ലാസ്റ്റികേതര ബാഗുകള്‍ക്ക് താരിഫ് ഈടാക്കാന്‍ തീരുമാനിച്ചത്.
ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 57 മൈക്രോമീറ്റർ കട്ടിയുള്ള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്, മറ്റു ബയോഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവകൊണ്ട് നിർമിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ സഞ്ചികള്‍ക്കും നിർബന്ധിത താരിഫ് ബാധകമാകും. എന്നാല്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം പൊതിയാന്‍ ഉപയോഗിക്കുന്ന സഞ്ചികള്‍ക്ക് നിരക്ക് ബാധകമല്ല.
വിവിധ സ്ഥാപനങ്ങള്‍ക്ക് പുനരുപയോഗിക്കാവുന്ന കാരി സഞ്ചികള്‍ ഉപഭോക്താക്കള്‍ക്ക് വിലയ്ക്ക് നല‍്കാവുന്നതാണ്. ഫാർമസികള്‍ ഉള്‍പ്പടെയുളള എല്ലാ വില്‍പന-വിപണന കേന്ദ്രങ്ങള്‍ക്കും ഇത് ബാധകമാണ്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ എത്തിക്കുന്നവരും ഇത് പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വിവിധ തരത്തിലുളള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.