റിയാദ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനുളള കർശന പരിശോധന തുടരുന്നു. തൊഴില്‍ താമസ നിയമം ലംഘിച്ചുകൊണ്ട് രാജ്യത്ത് തുടരുന്നവരെ കണ്ടെത്തുന്നതിനാണ് പരിശോധന. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരാഴ്ചക്കിടെ 13511 പേരെയാണ് പിടികൂടിയത്.
അറസ്റ്റിലായവരില്‍ 8,073 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,368 പേരെ പിടികൂടിയത്. 2,070 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായെന്ന് അധികൃതർ വ്യക്തമാക്കുന്നു. യെമന്‍, എതോപ്യ രാജ്യക്കാരാണ് പിടിയിലായവരില്‍ അധികവും.
വിവിധ സുരക്ഷാ സേനയുടെയും ജവാസത്തിന്‍റെയും സഹകരണത്തോടെയാണ് ആഭ്യന്തരമന്ത്രാലയ അധികൃതർ രാജ്യത്തുടനീളം കർശന പരിശോധന നടത്തുന്നത്.