ജിദ്ദ: വിവിധ മേഖലകളിലെ സഹകരണത്തിന് അമേരിക്കയും സൗദി അറേബ്യയും കരാറുകളില്‍ ഒപ്പുവച്ചു. ബഹികാശം, നിക്ഷേപം, ഊർജ്ജം, വാർത്താവിനിമയം, ആരോഗ്യം ഉള്‍പ്പടെ 18 കരാറുകളിലാണ് ഒപ്പുവച്ചത്. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദി അറേബ്യയിലെത്തിയത്. അമേരിക്കയിലെ വിവിധ വകുപ്പ് സെക്രട്ടറിമാരാണ് കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര നിക്ഷേപത്തിനും ധാരണയായിട്ടുണ്ട്.
സൗദി അറേബ്യയുടെ മുഖച്ഛായമാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സൗദി വിഷന്‍ 2030ന്റെ ഭാഗമായിട്ടുള്‍പ്പടെയാണ് നിക്ഷേപം നടത്തുക. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭ്യമാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.
സൗദി ബഹിരാകാശ അതോറിറ്റി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ചന്ദ്രനിലും ചൊവ്വയിലും പര്യവേക്ഷണം ചെയ്യുന്നതിനുളള ആർട്ടെമിസ് കരാറിലാണ് ഒപ്പുവച്ചത്.
ഡിജിറ്റല്‍ രംഗത്തെ പ്രമുഖരായ ഐബിഎമ്മുമായും സഹകരണത്തിനുളള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുക, രാജ്യത്തിന്‍റെ ഡിജിറ്റൽ സംവിധാനത്തിൽ ഗവേഷണം, വികസനം, നവീകരണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യം, സയന്‍സ്, ഗവേഷണം തുടങ്ങിയ മേഖലകളിലെ സംയുക്തസഹകരണത്തിനും ധാരണയായി.