ഫുജൈറ: കനത്തമഴ നാശം വിതച്ച സ്ഥലങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷാർഖി. നിലവിലെ സാഹചര്യം നേകിടാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഹെലികോപ്റ്ററില്‍ സഞ്ചരിച്ചും റോഡ് മാർഗമെത്തിയും അദ്ദേഹം വിവിധ സ്ഥലങ്ങളിലെ സാഹചര്യങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കി.
ഫുജൈറ കിരീടാവകാശി ഓഫീസ് ഡയറക്ടർ സാലെം അല്‍ സഹ്മി, ഫുജൈറ പോലീസ് കമാന്‍റർ ഇന്‍ ചീഫ് ബ്രിഗേഡിയർ ജനറല്‍ മുഹമ്മദ് ബിന്‍ നയി അല്‍ തുനൈജി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതേസമയം വീടുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ പലരും ഹോട്ടലുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. അത്യാവശ്യ സന്ദർഭമായതുകൊണ്ടുതന്നെ റൂം വാടക വർദ്ധിപ്പിക്കുന്നതടക്കമുളള പ്രവണതകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹോട്ടല്‍ അധികൃതർക്ക് ഫുജൈറ ടൂറിസം ആന്‍റ് ആന്‍റീഖ്സ് അതോറിറ്റി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.