റിയാദ്: യെമനില്‍ നിന്നുളള സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയ വിജയകരം. ഇരട്ടകുഞ്ഞുങ്ങളായ മവദ്ദയേയും റഹ്മയേയും വേർതിരിക്കുന്ന ശസ്ത്രക്രിയ സൗദിയിലെ ഡോ അല്‍ റബീഹയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘമാണ് നടത്തിയത്.
11 മണിക്കൂർ എടുക്കുമെന്ന് പ്രതീക്ഷിച്ച ശസ്ത്രക്രിയ 5 മണിക്കൂറാക്കി ചുരുക്കാന്‍ സാധിച്ചത് നേട്ടമായി. 28 ഡോക്ടമർാരും നഴ്സുമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങള്‍ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നും ഡോക്ടർ ശസ്ത്രക്രിയക്ക് ശേഷം പ്രതികരിച്ചു.
റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. കരളും കുടലും ഒരുമിച്ച് ചേർന്ന രീതിയിലായിരുന്നു കുഞ്ഞുങ്ങള്‍. മാനുഷിക പരിഗണന നല്‍കി ശസ്ത്രക്രിയക്കായി സൗകര്യങ്ങള്‍ ചെയ്തു തന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ഗുള്‍ അസീസിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കുഞ്ഞുങ്ങളുടെ പിതാവ് ഹുദൈഫ നൊമാന്‍ നന്ദി അറിയിച്ചു.
രാജ്യത്ത് ഇത്തരത്തില്‍ സയാമീസ് ഇരട്ടകളെ വേർതിരിക്കാനായി നടത്തുന്ന 52 മത് ശസ്ത്രക്രിയയാണ് ഇതെന്ന് മെഡിക്കല്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ അബ്ദുളള ബിന്‍ അബ്ദുള്‍ അസീസ് അല്‍ റബീഹ പറഞ്ഞു.