കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ അറസ്റ്റില്‍; ലക്ഷ്യമിട്ടതു വന്‍ ആക്രമണമെന്നു സൂചന

കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ അറസ്റ്റില്‍; ലക്ഷ്യമിട്ടതു വന്‍ ആക്രമണമെന്നു സൂചന

കൊച്ചി∙ കൊച്ചിയിൽ മൂന്ന് അൽ ഖായിദ ഭീകരർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായി. രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരർ പിടിയിലായത്. പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. മുർഷിദ് ഹസൻ, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽ പിടിയിലായത്.

രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേര്‍ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എന്‍ഐഎ പെരുമ്പാവൂരില്‍ റെയ്ഡ് നടത്തിയത്.

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരില്‍ രണ്ടിടത്ത് റെയ്ഡ്. ഇവരെ ചോദ്യംചെയ്തുവരികയാണ്.

കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചുവന്നത് എന്നാണ് വിവരം. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏറെക്കാലമായി പെരുമ്പാവൂരില്‍ താമസിച്ചുവന്നവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.

പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ്‌ ലഭിക്കുന്ന വിവരം.

ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്ന് പിടിയിലായവര്‍ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.