ദുബായ്: പ്രതികൂലമായ കാലാവസ്ഥകളില്‍ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയാല്‍ പിഴയും ജയില്‍ വാസവും ലഭിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വാരങ്ങളില്‍ യുഎഇയില്‍ ശക്തമായ പൊടിക്കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. കാഴ്ചപരിധി കുറയുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കുകയും കഴിയുമെങ്കില്‍ യാത്രകള്‍ ഒഴിവാക്കണമെന്ന നിർദ്ദേശം അധികൃതർ നല്‍കുകയും ചെയ്തിരുന്നു. വാദികളും താഴ്‌വര കളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളും നല്‍കിയിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടത് ഓരോ പൗരന്‍റേയും ഉത്തരവാദിത്തമാണ്. കാലാവസ്ഥ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളിലേക്ക് വഴിവയ്ക്കുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകരുത്. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങളുണ്ടായാല്‍ പിഴയോ തടവുശിക്ഷയോ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
മോശം കാലാവസ്ഥയ്ക്കിടയില്‍ ജാഗ്രത പാലിക്കാനായി കനത്ത മഴയ്ക്ക് മുന്നോടിയായി കേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം 70 ലധികം മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കിയിരുന്നു. രാജ്യത്തിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴക്കെടുതിയില്‍ 7 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. മഴയെ തുടർന്ന് ഷാർജയിലും ഫുജൈറയിലും റാസല്‍ഖൈമയിലും കുടുങ്ങിയ നൂറുകണക്കിന് പേരെ അധികൃതർ രക്ഷപ്പെടുത്തിയിരുന്നു