ദുബായ്: കോവിഡ് സാഹചര്യങ്ങളില്‍ നിന്ന് അതിവേഗം പ്രതാപം വീണ്ടെടുത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 2022 ആദ്യ പകുതിയില്‍ 27.9 ദശലക്ഷം യാത്രാക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 161.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 14.2 ദശലക്ഷം യാത്രാക്കാർ ദുബായ് വിമാനത്താവളം വഴി കടന്നുപോയി. മെയ് യിലും ജൂണിലുമായി 45 ദിവസങ്ങളില്‍ റണ്‍വെ അടഞ്ഞുകിടന്നുവെങ്കിലും ഇത് യാത്രാക്കാരുടെ എണ്ണം കുറച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളം കോവിഡിനെ വിജയകരമായി മറികടക്കുമ്പോള്‍ തന്നെ ഉപഭോക്തൃ സേവന ഗുണനിലവാരം നിലനിർത്താന്‍ സാധിച്ചുവെന്ന് ദുബായ് വിമാനത്താവള എക്സിക്യൂട്ടീവ് പോള്‍ ഗ്രിഫിത്ത് പറഞ്ഞു. 2022 ല്‍ 62.4 ദശലക്ഷം യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഓരോ മാസവും ശരാശരി 5.6 മില്ല്യണ്‍ യാത്രാക്കാർ ദുബായ് വിമാനത്താവളം വഴി കടന്നുപോകും. ഇന്ത്യക്കാർ തന്നെയാണ് യാത്രാക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യ യുഎഇ റൂട്ടില്‍ 4 ദശലക്ഷം പേരാണ് യാത്ര ചെയ്തത്. സൗദി അറേബ്യ 2 ദശലക്ഷം യാത്രാക്കാരുമായി രണ്ടാം സ്ഥാനത്തുണ്ട്. യുകെയിലേക്കും തിരിച്ചും 1.9 ദശലക്ഷം പേർ യാത്ര ചെയ്തു.