പൊതുസ്ഥലത്ത് വസ്ത്രധാരണത്തില്‍ മാന്യത പുലർത്തണം, നിർദ്ദേശങ്ങള്‍ നല്‍കി സൗദി അറേബ്യ

പൊതുസ്ഥലത്ത് വസ്ത്രധാരണത്തില്‍ മാന്യത പുലർത്തണം, നിർദ്ദേശങ്ങള്‍ നല്‍കി സൗദി അറേബ്യ

റിയാദ്: പൊതു സ്ഥലങ്ങളില്‍ പെരുമാറ്റത്തില്‍ സഭ്യതയും വസ്ത്ര ധാരണത്തില്‍ മാന്യതയും പുലർത്തണമെന്ന നിർദ്ദേശം നല്‍കി സൗദി അറേബ്യ. മറ്റുളളവരെ അസ്വസ്ഥമാക്കുന്ന രീതിയില്‍ ശബ്ദം ഉയർത്തിയാല്‍ 100 റിയാല്‍ പിഴ ചുമത്തും. പൊതു മര്യാദയുടെ ലംഘനമായി കണക്കാക്കിയാണ് പിഴ ചുമത്തുകയെന്ന് സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്‍റ് ഖാലിദ് അബ്ദുൽ കരീം പറഞ്ഞു.

ഇത്തരത്തില്‍ പെരുമാറിയ ചിലർക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ ശബ്ദമുയർത്തുക, ജനങ്ങള്‍ക്ക് ഉപദ്രവമാകുന്ന രീതിയില്‍ പെരുമാറുക, മര്യാദ വിട്ട് പെരുമാറി അസൗകര്യം ഉണ്ടാക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇത്തരത്തിലുളള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആഭ്യന്തരമന്ത്രാലയ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കണം. അശ്ലീല ഭാഷയോ ആംഗ്യങ്ങളോ ഒഴിവാക്കണം. മാലിന്യം വലിച്ചെറിയുന്നത്, അനുവാദമില്ലാതെ അന്യരുടെ ഫോട്ടോ എടുക്കല്‍, തുടങ്ങിയവയെല്ലാം പൊതു മര്യാദ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴയെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.