ദുബായ്: പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഗതാഗതമെന്ന ആശയത്തിലൂന്നി പരിസ്ഥിതി സൗഹാർദ്ദ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയുളള പുതിയ പദ്ധതികള്‍ വഴി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ലാഭിച്ചത് 8.5 കോടി ദിർഹം. 36 പദ്ധതികളാണ് ആകെ നടപ്പില്‍ വരുത്തിയത്. ഇതിലൂടെ 6.8 കോടി കിലോവാട്ട് മണിക്കൂർ വൈദ്യുതി, 5.5 കോടി ഗാലൻ വെള്ളം, 2.1 കോടി ലിറ്റർ ഗ്യാസോലിൻ, 18 ലക്ഷം ലിറ്റർ ഡീസൽ എന്നിവ സംരക്ഷിച്ചതായി അധികൃതർ അറിയിച്ചു.
ഫലപ്രദമായ മാലിന്യ സംസ്കരണ രീതികളിലൂടെ 450,000 ടണ്‍ മാലിന്യ നിക്ഷേപം ഒഴിവാക്കാന്‍ സാധിച്ചു. കാർബണ്‍ ഡൈ ഓക്സൈഡ് ഏകദേശം 86 ടണ്ണിന് തുല്യമായ അളവില്‍ കുറവ് രേഖപ്പെടുത്തി. ആർ.ടി.എയുടെ മൊത്തം ഊർജ ഉപഭോഗം 18 ശതമാനം കുറച്ചിട്ടുണ്ട്. ഇതിലൂടെ കാർബണ്‍ പുറന്തളളില് 13 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്.
ഊർജ്ജ ചെലവ് 10 ശതമാനം കുറയ്ക്കാനും സാധിച്ചുവെന്നും ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാതർ അൽതായർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഊർജ്ജ ഉപഭോഗവും കുറഞ്ഞു. ദുബായ് ടാക്സി കോർപറേഷന്റെ ഇലക്ട്രിക് ടാക്സികളും ഹൈബ്രിഡ് മോഡൽ ടാക്സികളും വർധിച്ചതും ഡീസൽ ഉപയോഗത്തിൽ കുറവുണ്ടായതുമാണ് ഇതിന് സഹായിച്ചത്. ബസുകളുടെ ഉപഭോഗത്തില്‍ വർദ്ധവുണ്ടായിട്ടുണ്ട്. എന്നാല്‍ പരിസ്ഥിതി സൗഹഹൃദ്ദ യൂറോ 6 എഞ്ചിനുകള്‍ ഘടിപ്പിച്ചാണ് ബസുകള്‍ നിരത്തിലിറങ്ങിയത്. മെട്രോ 2020 റൂട്ട് ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തില്‍ 11 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
പരിസ്ഥിതിയോട് ഇണങ്ങിയുളള ഗതാഗതമാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ലക്ഷ്യമിടുന്നത്. ഡ്രൈവറില്ലാ ടാക്സികളാണ് അടുത്ത ലക്ഷ്യം. ഇതിനായുളള തയ്യാറെടുപ്പിലാണ് ദുബായ് ആർടിഎ.