ദുബായ്: പ്രളയക്കെടുതി നേരിടുന്ന പാകിസ്ഥാന് സഹായഹസ്തം നല്കി യുഎഇ. പാകിസ്ഥാന് അഞ്ച് കോടി ദിർഹം സഹായം നല്കുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി വേള്‍ഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യുമാനിറ്റേറിയന്‍ ആന്‍റ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സഹായം എത്തിക്കുക. പ്രളയക്കെടുതി രൂക്ഷമായ ഇടങ്ങളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുകയെന്നുളളതാണ് പ്രധാന ലക്ഷ്യം.
പാകിസ്ഥാനില്‍ കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മഴക്കെടുതിയാണ് നിലവില്‍ അനുഭവപ്പെടുന്നത്. 1136 ലധികം പേർ മഴക്കെടുതിയില്‍ മരിച്ചുവെന്നാണ് കണക്ക്. ദശലക്ഷകണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു. 3450 കിലോമീറ്ററിലധികം റോഡുകള്‍ മഴക്കെടുതിയില്‍ നശിച്ചു. ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ആഗോളതലത്തിൽ പ്രകൃതിദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്നവർക്ക് യുഎഇ സഹായം നല്‍കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് പാകിസ്ഥാനിലേക്കും സഹായമെത്തുന്നത്.