ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ദുബായ് കാന്‍ പ്ലാസ്റ്റിക് വെളളകുപ്പികളുടെ ഉപയോഗം കുറച്ചുവെന്ന് കണക്കുകള്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച ദുബായ് കാന്‍ പദ്ധതിയിലൂടെ 3.5 ദശലക്ഷത്തിലധികം 500 മില്ലി ഒറ്റത്തവണ ഉപയോഗിക്കാവുന്ന വെളളകുപ്പികളുടെ ഉപയോഗം കുറച്ചു. നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുളള ദുബായ് കാന്‍ കുടിവെളള സംരംഭത്തിലൂടെ വെളളം ലഭിക്കാന്‍ സൗകര്യം വന്നതോടെയാണ് പ്ലാസ്റ്റിക് വെളള കുപ്പികളുടെ ഉപയോഗം കുറഞ്ഞത്.
കഴിഞ്ഞ ആറ് മാസത്തിനിടെ പൊതുപാർക്കുകള്‍, ബീച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പടെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ 46 ദുബായ് കാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൈറ്റ് ബീച്ച്, ദുബായ് മറീന, ജെഎൽടി, ഡൗൺടൗൺ ദുബായ്, ദുബായ് ഹാർബർ, മദീനത്ത് ജുമൈറ, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഖവാനീജ് എന്നിവയുൾപ്പെടെ ദുബായുടെ വിവിധ സമീപ പ്രദേശങ്ങളിലാണ് ദുബായ് കാന്‍ സ്ഥാപിച്ചത്.
ദുബായില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയെന്നുളളതാണ് ദുബായ് കാന്‍ ലക്ഷ്യമിടുന്നത്. സുസ്ഥിര നഗരമാക്കി ദുബായിയെ മാറ്റുകയെന്നുളളതിലേക്കുളള ചുവടുവയ്പായിരുന്നു ഇത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന, ജീവിക്കാനും ജോലി ചെയ്യാനുമുള്ള ഏറ്റവും നല്ല സ്ഥലമായി ദുബായിയെ നിലനിർത്തുകയെന്നുളളതും ദുബായ് കാന്‍ ലക്ഷ്യമിടുന്നു.
ജോലിസ്ഥലങ്ങളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ നിരുത്സാഹപ്പെടുത്താൻ പല സ്വകാര്യ കമ്പനികളും അവരുടെ ഓഫീസുകളിലും ദുബായ് കാന്‍ സ്ഥാപിച്ചിട്ടുണ്ട്. 2022 ഡിസംബറോടെ കൂടുതല്‍ പ്രദേശങ്ങളില്‍ 50 ലധികം ദുബായ് കാന്‍ സ്ഥാപിക്കും.