തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേരള സർക്കാർ പിന്മാറിയേക്കും. അനുകൂല വിധിക്ക് സാധ്യതയില്ലെന്ന നിയമോപദേശത്തെ തുടർന്നാണ് തീരുമാനം. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയേക്കില്ലെന്നാണ് സൂചന.
ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്. സുപ്രീം കോടതിയിൽ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. സുപ്രീം കോടതിയെ സമീപിക്കാൻ എയർപോർട്ട് എംപ്ലോയിസ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. 50 വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നത്.
നേരത്തെ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇത് കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചുകൊണ്ടാണ് ഹർജി തള്ളിയത്.