കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയ ജൂനിയർ ഡോക്ടർ നജ്മ സലീമിനെതിരെ സൈബർ ആക്രമണം. മെഡിക്കൽ കോളജിലെ അനാസ്ഥകൾ വെളിപ്പെടുത്തിയതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം സജീവമാണെന്നും നിയമ നടപടി സ്വീകരിച്ചുവെന്നും നജ്മ ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനും നജ്മ പരാതി നൽകി. ഇത്തരം ആക്രമണങ്ങൾ തന്നെ തളർത്തുന്നില്ലെന്നും സത്യം തുറന്ന് പറയുന്നവർക്ക് ഭാവിയിൽ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് പരാതി നൽകിയതെന്നും ഡോ. നജ്മ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. നജ്മയുടെ പ്രതികരണം.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ റസിഡൻ്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടർന്നാണ് മരിച്ചതെന്ന നഴ്സിംഗ് ഓഫീസർ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ച് രംഗത്തു വന്നിരുന്നു. ഇതിനെത്തുടർന്നാണ് വിഷയം വലിയ രാഷ്ട്രീയ തർക്കമായി മാറിയത്.