തിരുവനന്തപുരം: കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികൾക്ക് ശ്രീചിത്രയിൽ നൽകിവരുന്ന സൗജന്യചികിത്സ നിർത്തലാക്കുന്നു. കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ.) വഴി സൗജന്യമായി നൽകി വരുന്ന ചികിത്സയാണ് ബുധനാഴ്ച മുതൽ നിർത്തലാക്കുന്നത്.
ഹൃദ്രോഗങ്ങൾക്ക് അല്ലാതെയുള്ള കുട്ടികളുടെ രോഗങ്ങൾക്ക് കേരളത്തിലെ എ.പി.എൽ. വിഭാഗക്കാരും ഇനി മുതൽ പണം നൽകണം. ആർ.ബി.എസ്.കെ. പദ്ധതി വഴി നേരത്തേ ലഭിച്ചിരുന്ന ഒ.പി ചികിത്സയും ബുധനാഴ്ച മുതൽ സൗജന്യമല്ലാതാകും.
സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ കേരളയും, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും തമ്മിൽ ആർ.ബി.എസ്.കെ. പദ്ധതിയിൽ ഒപ്പിട്ട കരാർ പ്രകാരമാണ് സൗജന്യ ചികിത്സ നിർത്തലാക്കുന്നത്.