ദുബായ്: ഈ വർഷം അവസാനത്തോടെ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി യുഎഇ തൊഴില്‍ മന്ത്രാലയം. 50 ല്‍ കൂടുതല്‍ ജീവനക്കാരുളള കമ്പനികള്‍ 2023 ന് മുന്‍പ് തൊഴിലാളികളില്‍ രണ്ടുശതമാനം പേർ എമിറാത്തികളാണെന്ന് ഉറപ്പിക്കണം. ഇത് നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് ഒരു സ്വദേശിക്ക് മാസം 6000 ദിർഹം എന്ന കണക്കില്‍ പിഴ ചുമത്തും.അതായത് വർഷത്തില്‍ ഒരു സ്വദേശിക്ക് 72,000 ദിർഹമാണ് പിഴ നല്‍കേണ്ടിവരിക. 2023 ല്‍ മാസം 6000 ദിർഹമാണ് പിഴയെങ്കില്‍ 2024 ല്‍ അത് 1000 ദിർഹം കൂടി വർദ്ധിപ്പിക്കും. 2026 ഓടെ 10,000 ദിർഹമാകും മാസം നല്‍കേണ്ട പിഴ.
2026 ഓടെ സ്വകാര്യമേഖലയില്‍ 10 ശതമാനം സ്വദേശി വല്‍ക്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്. മന്ത്രാലയം അനുശാസിക്കുന്ന രീതിയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ മൊത്തം ജനസംഖ്യ 10 ദശലക്ഷമാണെങ്കില്‍ ഇതില്‍ 11 ശതമാനം മാത്രമാണ് സ്വദേശികള്‍. യുഎഇ പൗരന്മാരെ തൊഴില്‍ മേഖലയിലേക്ക് ആകർഷിക്കുകയെന്നുളളതാണ് സ്വദേശിവല്‍ക്കരണത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.