കൊച്ചി: കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന യൂട്യൂബ് വീഡിയോക്കെതിരെ നല്‍കിയ പരാതികളിന്മേൽ ഒരുമാസത്തിനകം നിയമപരമായ നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ആലുവ സ്വദേശിനിയും സി.എം.സി മൗണ്ട് കാര്‍മല്‍ ജനറലേറ്റ് പബ്ലിക് റിലേഷന്‍ ഓഫീസറുമായ സിസ്റ്റര്‍ മരിയ ആന്റോ നല്‍കിയ ഹരജിയിലാണ് സംസ്ഥാന വനിത കമീഷന്‍, ഐ.ടി സെക്രട്ടറി, എറണാകുളം റൂറല്‍ എസ്.പി എന്നിവരോട് നടപടിക്ക് ജസ്റ്റിസ് പി.വി. ആശ നിര്‍ദേശിച്ചത്. ഒരുമാസത്തിനകം നടപടിയെടുത്ത് അക്കാര്യം ഹർജിക്കാരിയെ അറിയിക്കാനാണ് ഉത്തരവ്.
സാമുവല്‍ കൂടല്‍ എന്ന വ്യക്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ കന്യാസ്ത്രീ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഇതുസംബന്ധിച്ച് വനിത കമ്മീഷനും ഐ.ടി സെക്രട്ടറിക്കും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയില്‍ പറയുന്നു.