ബംഗളുരു: ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം. ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻസിബി ബിനീഷിനെ ബെംഗളൂരു എൻസിബി സോണൽ ആസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ചോദ്യം ചെയ്യൽ ആരംഭിച്ചു. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്നാണ് കോടതി പരിഗണിക്കുന്നത്.
ഇഡിക്ക് പിന്നാലെ എൻസിബിയും ബിനീഷിനുമേല്‍ പിടിമുറുക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇത് ആദ്യമായാണ് എന്‍സിബി ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിനീഷിനെ കേസിൽ പ്രതി ചേർക്കുന്നതടക്കമുള്ള നടപടികളിലേക്ക് എൻസിബി കടന്നേക്കും. കേസിൽ എൻസിബി നിലപാട് ബിനീഷിന് നിർണായകമാണ്.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിനീഷിനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു എന്ന് ഇഡി അവകാശപ്പെടുന്ന ഡെബിറ്റ് കാർഡിനെ കുറിച്ചും, ബിനീഷ് ആരംഭിച്ച കമ്പനികളെ കുറിച്ചും ഒപ്പം ബിനീഷിന്റെ ബിനാമികളെന്ന് കണ്ടെത്തിയവർ അന്വേഷണത്തോട് സഹകരിക്കാത്തതും ഇഡി കോടതിയെ അറിയിക്കും.