ഷാർജ അന്താരാഷ്ട്രപുസ്തകോത്സവത്തിന് തുടക്കമായി

ഷാർജ അന്താരാഷ്ട്രപുസ്തകോത്സവത്തിന് തുടക്കമായി

ഷാർജ: അക്ഷരപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 41 മത് എഡിഷന് ഇന്ന് തുടക്കമായി. ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. ഷാ‍ർജ എക്സ്പോ സെന്‍ററില്‍ 13 വരെയാണ് പുസ്തകോത്സവം നടക്കുക.ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. വാക്കുകള്‍ പരക്കട്ടെയെന്നുളളതാണ് ഇത്തവണത്തെ ആപ്തവാക്യം.

പകർപ്പവകാശങ്ങളും വിവർത്തന അവകാശങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രദർശനമായി പുസ്തകോത്സവം മാറി. തുടർച്ചയായി രണ്ടാം വർഷവും മറ്റെല്ലാ അന്താരാഷ്ട്ര പുസ്തകമേളകളിലും ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഒന്നാമതെത്തി ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ അമേരി പറഞ്ഞു.

മേഖലയില്‍ നിന്ന് 1298 പേരുള്‍പ്പടെ 2213 പ്രസാധകരാണ് ഇത്തവണയെത്തുന്നത്. എട്ട് രാജ്യങ്ങളില്‍ നിന്നുളള 22 കലാകാരന്മാർ നയിക്കുന്ന 123 സംഗീത പരിപാടികളും അരങ്ങേറും. അറബ്, അന്തർദേശീയ പാചകവിദഗ്ധരുടെ നേതൃത്വത്തിലുള്ള 30 ലധികം പരിപാടികളും നടക്കും.

അതിഥികളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് ഇത്തവണയും പുസ്തകോത്സവം. 150 വിശിഷ്ട എഴുത്തുകാർ പുസ്തകോത്സവത്തിന്‍റെ ഭാഗമാകും. ത്രില്ലറുകളിലൂടെ വായനക്കാരുടെ മനം കീഴടക്കിയ രവി സുബ്രമണ്യനും ,2022 ലെ ബുക്കർ പ്രൈസ് ജേതാവായ ഗീതാഞ്ജലി ശ്രീയും നവംബർ അഞ്ചിനാണ് പുസ്തകോത്സവ വേദിയിലെത്തുക.ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും ഇതര വൈദ്യശാസ്ത്ര അഭിഭാഷകനുമായ ദീപക് ചോപ്ര, നവംബർ ആറാം തീയതി പുസ്തകമേളയിൽ പങ്കെടുക്കും.യാത്രാ രചനകൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഉപന്യാസകാരനും നോവലിസ്റ്റുമായ പികോ അയ്യർ നവംബർ ഒൻപതിന് പുസ്തകമേളയിൽ എത്തും. നവംബർ പത്താം തിയതിയാണ് നടന്‍ ജയസൂര്യ പുസ്തകോത്സവ വേദിയിലെത്തുക.സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെനിനൊപ്പമാണ് ജയസൂര്യയെത്തുക. പോപ് സംഗീതത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ ഉഷാഉതുപ്പ് പന്ത്രണ്ടാം തിയതി ആരാധകരുമായി സംവദിക്കാനെത്തും.

മലയാളത്തില്‍ നിന്ന് ജിആർ ഇന്ദുഗോപന്‍ (നവംബർ അഞ്ച് ), സുനില്‍ പി ഇളയിടം ( നവംബർ ആറ്) ജോസഫ് അന്നംക്കുട്ടി (നവംബർ പന്ത്രണ്ട്)സി വി ബാലകൃഷ്ണൻ (നവംബർ (പതിമൂന്ന്)എന്നിവരും പുസ്തകമേളയില്‍ സാന്നിദ്ധ്യമറിയിക്കും. രുചിക്കൂട്ടുകളുടെ രസമുകളുങ്ങളുമായി നാലാം തീയതി ഷെഫ് വിക്കി രത്‌നാനി , അഞ്ചാം തീയതി ഷെഫ് അർച്ചന ദോഷി , പതിനൊന്നാം തീയതി ഷെഫ് അനഹിത ധോണ്ടി എന്നിവരെത്തും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.