കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ വച്ച് വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിരിക്കുന്നത്.
കോഴയിടപാടിനെക്കുറിച്ച് ശിവശങ്കർ അറിഞ്ഞിരുന്നതായി സ്വപ്ന വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിനിടെ സ്വപ്ന സുരേഷിനെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടിയിട്ടുണ്ട്. കളളക്കടത്ത് ഇടപാട് ശിവശങ്കർ അറിഞ്ഞിരുന്നെന്ന് പ്രതികൾ ആവർത്തിച്ചാൽ ശിവശങ്കറെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ആലോചന. എന്നാൽ, ശിവശങ്കർ നൽകിയ ജാമ്യഹർജി തളളി കൊണ്ടുള്ള വിധിയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ശിവശങ്കറിനെതിരെ എൻഫോഴ്സ്മെൻറ് അവകാശപ്പെടുന്ന വാദങ്ങളിൽ കോടതി സംശയം പ്രകടിപ്പിച്ചിട്ടുള്ളത്.
സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും സ്വപ്ന സുരേഷ് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇത് സത്യമാണെങ്കിൽ സ്വർണമടങ്ങിയ ബാഗുകൾ വിട്ടുകിട്ടാൻ ആണോ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താൻ തുടരന്വേഷണം വേണമെന്നും ഒപ്പം ഇതു വരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും കോടതി വിധി ന്യായത്തിൽ പറയുന്നു.