ദുബായ് : കുട്ടികളുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് സുപ്രധാന നിയമം നടപ്പിലാക്കി യുഎഇ.മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ആരെന്ന് അറിയുമോ ഇല്ലയോ എന്നത് പരിഗണിക്കാതെ ജനനസർട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച അപേക്ഷഫോമിന്‍റെ പകർപ്പ് അബുദബി സിവില്‍ ഫാമിലി കോർട്ട് പുറത്തുവിട്ടു.

യുഎഇയിലെ ജനന മരണ രജിസ്ട്രി നിയന്ത്രിക്കുന്ന ഡിക്രി പ്രകാരം ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ ഫെഡറല്‍ നിയമം പുറപ്പെടുവിച്ചത്. ജുഡീഷ്യൽ അധികാരികൾക്ക് അവരുടെ പേപ്പറുകൾ സമർപ്പിച്ചുകൊണ്ട് അമ്മമാർക്ക് ഇപ്പോൾ ഈ കുട്ടികളെ രജിസ്റ്റർ ചെയ്യാം.
ഇത്തരത്തില്‍ കുട്ടികള്‍ക്ക് ജനന സർട്ടിഫിക്കറ്റ് ആവശ്യമുളളവർ നിയമത്തിന്‍റെ ആർട്ടിക്കിള്‍ 11 പ്രകാരം കുഞ്ഞിന്‍റെ അമ്മയാണെന്ന് വ്യക്തമാക്കി കോടതിയില്‍ അപേക്ഷ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. സമർപ്പിച്ച വിവരങ്ങള്‍ പരിശോധിച്ച് ജനനസർട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ആരോഗ്യവകുപ്പിന് നിർദ്ദേശം നല്‍കും. എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടിന്‍റെ പകർപ്പുമാണ് കോടതിയില്‍ നല്‍കേണ്ടത്.
ഇതാദ്യമായാണ് ഒരു അറബ് രാജ്യം ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. കുഞ്ഞ് എങ്ങനെ ജനിച്ചുവെന്നോ അവന്‍റെ മാതാപിതാക്കൾ വിവാഹിതരാണോ എന്നോ നിയമം നോക്കുന്നില്ലയെന്നുളളതാണ് പ്രധാനം.