ദുബായ്:യുഎഇയില്‍ ഫ്രീസോണ്‍ വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി കുറച്ചു. ഖലീജ് ടൈംസ് പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടൈപ്പിംഗ് സെന്‍റർ ഏജന്‍റുമാരും ബിസിനസ് സെറ്റപ്പ് കണ്‍സള്‍ട്ടന്‍റുമാരും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ മുതലാണ് ഫ്രീസോണ്‍ വിസകളുടെ കാലാവധി കുറച്ചുകൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നത്. ഫ്രീസോണിനു പുറത്തുള്ള വിസകള്‍ക്ക് രണ്ട് വര്‍ഷമാണ് കാലാവധി. അതിന് അനുസൃതമായി ഫ്രീസോണിലെ മൂന്ന് വര്‍ഷ വിസകള്‍ രണ്ട് വര്‍ഷമാക്കി ചുരുക്കുകയായിരുന്നു.
തൊഴില്‍ വിസകളുടെ കാലാവധി ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റിയിലെ ഒരു കസ്റ്റമര്‍ കെയര്‍ ഏജന്‍റിനെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. ഇതുമായി ബന്ധപ്പെട്ട് ഫ്രീസോണ്‍ അധികൃതര്‍ തങ്ങളുടെ കീഴിലെ കമ്പനികള്‍ക്ക് സര്‍ക്കുലറുകള്‍ അയക്കുകയും പുതിയ മാറ്റത്തെക്കുറിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.പുതുതായി നല്‍കുന്ന വിസ അപേക്ഷകള്‍ക്കൊപ്പം നിലവില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന ഫ്രീസോണ്‍ വിസകള്‍ക്കും പുതിയ നിയമം ബാധകമാണ്.