തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണോ എന്ന് കൃത്യമായി കണ്ടെത്താൻ ഉള്ള സംവിധാനം ഫോറൻസിക് ലാബിലില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ലാബുകളിലേക്ക് സാമ്പിളുകൾ അയയ്ക്കാൻ തയ്യാറായി ഫോറൻസിക്. ഇതിനായി കോടതിയുടെ അനുമതി ഫോറൻസിക് നേടിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സർക്കാരും പോലീസും ആദ്യം നൽകിയ വിശദീകരണം.
ഫാനിന്റെ മോട്ടർ പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഫിസിക്സ് വിഭാഗം ഫോറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണെണ്ണയോ, പെട്രോളോ അടക്കമുള്ള തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കെമിസ്ട്രി വിഭാഗം ഉദ്യോഗസ്ഥരും മൊഴിനൽകിയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി കേന്ദ്രസർക്കാരിനു കീഴിലുള്ള ബാംഗ്ലൂരിലെയോ കൊച്ചിയിലെയോ ലാബിലേക്ക് സാമ്പിൾ അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.