തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കളളക്കടത്തിന് ഉപയോഗിച്ചെന്നും കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെയാണ് ഈ നീക്കം. 15 ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന ആവശ്യം ഉന്നയിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഒക്ടോബര്‍ 31 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്. മേഴ്സിക്കുട്ടന്റെ പി.എ സി.പി.ഐ.എം നോമിനിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. നിരവധി തവണ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഈ കാര്‍ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ടെന്നും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ മേഴ്‌സിക്കുട്ടന്‍ വ്യക്തമാക്കിയിരുന്നു. സുരേന്ദ്രനെതിരെ ശക്തമായ നിലപാട് ആണ് മേഴ്‌സിക്കുട്ടന്‍ സ്വീകരിച്ചിരിക്കുന്നത്.