ബംഗളൂരു: ബംഗളൂരു ലഹരി ഇടപാടിന്റെ മറവില്‍ കള്ളപണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി. നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. അതേ സമയം കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ടാം തിയ്യതി ഹാജരാകാമെന്നായിരുന്നു ഒടുവിലായി അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചിരുന്നത്.
ബിനീഷിന്റെ ഡ്രൈവര്‍ അനികുട്ടന്‍ , ബിനീഷിന്റെ അക്കൗണ്ടുകളിലേക്കു വന്‍തോതില്‍ പണം അയച്ച എസ്. അരുണ്‍ എന്നിവര്‍ക്കു ഹജരാകാന്‍ നല്‍കിയിരുന്ന സമയ പരിധി ബുധനാഴ്ച അവസാനിച്ചു. ഇതില്‍ അരുണ്‍ 10 ദിവസത്തെ അവധി ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇവര്‍ ഹാജരാകാൻ ഇടയില്ലെന്ന സൂചന ലഭിച്ചതോടെയാണു കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡി നടപടി തുടങ്ങിയത്. ഇവരെ പിടികൂടിയതിനു ശേഷം ബിനീഷിനെ ഇ.ഡി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും. ലത്തീഫിനെയും ബിനീഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നു നേരത്തെ ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.