തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. ഗവർണറുടെയും നിയമസഭാ സ്പീക്കറുടെയും അനുമതി തേടിയശേഷം പ്രാഥമിക അന്വേഷണം നടത്താനാണ് നിർദ്ദേശം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിനായി മുൻ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ നിർദേശപ്രകാരം 10 കോടി രൂപ പിരിച്ചെന്നും കെ.പി.സി.സിക്കു വേണ്ടി രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടിയും ബാബുവിന് 50 ലക്ഷവും വി.എസ്. ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് അദ്ദേഹം രേഖാമൂലം പരാതി നൽകി. പ്രാഥമികാന്വേഷണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ പ്രതിപക്ഷനേതാവിനും മുൻമന്ത്രിമാർക്കുമെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യും.
ബിജു രമേശിന്റെ ആരോപണം രണ്ടു തവണ വിജിലൻസ് പരിശോധിച്ച് തള്ളിയതാണെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നേരത്തേ സർക്കാരിനു കത്ത് നൽകിയിരുന്നു. അതു തള്ളിയാണ് ഇപ്പോഴുള്ള അന്വേഷണത്തിനുള്ള തീരുമാനം.